add

Monday, December 26, 2011

പ്രണയ നഷ്ടം

ഒരു സൂചിത്തുളയുടെ അകലം നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ ,
കഥ പറഞ്ഞതും മഴനനഞ്ഞതും സ്നേഹത്താഴ്വരയില്‍
കഞ്ഞി വച്ചത് കണ്ണം ചിരട്ടയില്‍ ,
കളി പറഞ്ഞത് മൂവാണ്ടന്‍ ചോട്ടില്‍.....


ഒരു ആണിത്തുളയുടെ അകലം നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ ,
ഒലിച്ചിറങ്ങിയത് പ്രണയം മണക്കുന്ന രക്തം .
നോവിലും ലഹരി ,
കണ്ണീരിലും സ്വപ്‌നങ്ങള്‍ ..
എന്നും ഒന്നായിരിക്കാന്‍ ലോഹമൂര്‍ച്ച
അടിച്ചിറക്കിയത് നീയോ ഞാനോ .??


ഹൃദയം മുറിഞ്ഞത് കുപ്പി ചീളുകൊണ്ടു .
ആഞ്ഞു കുത്തുമ്പോള്‍ ,കരഞ്ഞു കേഴുമ്പോള്‍ ,
വഴിതെറ്റി എത്തുന്ന നീല സ്വപ്നങ്ങളോട്‌ കിന്നരിക്കുമ്പോള്‍
നീ പറയുമായിരുന്നു ..
"നീ വേദനിക്കുന്നതെനിക്കിഷ്ടമല്ലെന്നു "
ഉമ്മറ വാതില്‍ അടച്ചോ എന്ന് പത്തുവട്ടം പരിശോധിച്ചാലും
പിന്‍വാതില്‍ എന്നും ഞാന്‍ നിനക്കായി തുറന്നിടുമായിരുന്നല്ലോ ..??


ഇന്ന് വിരഹത്തിനു ചൂട് പോര ..
കണ്ണീരിനു ഉപ്പു പോര ,
ഓര്‍മകള്‍ക്ക് മധുരം പോര ..

മുറിഞ്ഞ ഹൃദയക്കോണ്കളില്‍ ഒളിച്ചു കളിക്കുമ്പോള്‍
നമ്മള്‍ പരസ്പരം കാണാറില്ലല്ലോ ..??

ഏതോ സ്വപ്ന ക്കുന്നില്‍ വച്ച് കാണുമ്പോള്‍
നമ്മള്‍ തീര്‍ത്തും അപരിചിതരാണല്ലോ ..??

മസ്തിഷ്കമരണം ബാധിച്ച പ്രണയത്തിനു
ദയാവധം അല്ലാതെ എന്ത് നല്കാന്‍..???

Wednesday, December 21, 2011

കുപ്പക്കാരി

ഈ അവശരാത്രിയുടെ
ഏകാന്ത ഞരക്കങ്ങള്‍ക്കു അവളുടെ മണമുണ്ട്

എന്റെ ചിരിക്കാന്‍ മറന്നുപോയ സന്തോഷങ്ങളില്‍
കരയാന്‍ മറന്നു പോയ സങ്കടങ്ങളില്‍
പച്ചക്ക് കത്തുന്ന സ്വപ്നങ്ങളില്‍
ഉണ്ട്നിറഞ്ഞ ഏമ്പക്കത്തില്‍
ഉപ്പുപുരണ്ട തത്വശാസ്ത്രങ്ങളില്‍
അവളുടെ മുഖം .

അക്ഷരങ്ങളില്‍ ആവാഹിക്കാനാകാതെ
ഉത്തരമില്ലാത്ത കടംകഥയായി
ആ നോട്ടം .

ബാങ്ക് ലോണായോ എ.സി കാര്‍ ആയോ,
പുത്തനുടുപ്പുകളായോ
പണി ഇല്ലാത്തവര്‍ പറയുന്ന പ്രണയമായോ
അപ്പൂപ്പന്‍ താടിയായി സ്വപ്നങ്ങള്‍ പാറിവരാറില്ല
ഒരു നേരത്തെ അന്നത്തിനു വേണ്ടി മാത്രം .


(ചെന്നയിലെ നാറുന്ന തെരുവുകളില്‍ തുപ്പലും കാഷ്ടവും കലര്‍ന്ന മാലിന്യങ്ങള്‍ വെറും കൈ കൊണ്ട് വാരുകയായിരുന്നു അവള്‍ .ഞാന്‍ അറപ്പോടെ നോക്കിയപ്പോള്‍ പേരറിയാത്ത ഭാവത്തില്‍ അവള്‍ നോക്കിയ നോട്ടത്തിനു മുമ്പില്‍ ഇത് സമര്‍പ്പിക്കുന്നു )

Thursday, December 8, 2011

ജീവിതക്കാഴ്ച

അമ്മയാണാദ്യം പറഞ്ഞത് ..
ഉറക്കത്തില്‍ കരഞ്ഞെന്ന് .
മാഞ്ചോട്ടില്‍ വീണു മുട്ടുപൊട്ടിയപ്പോഴല്ല ,
അത്താഴ പഷ്നിയില്‍ തീ തിന്നുറങ്ങിയപ്പോഴല്ല ,
അവന്‍ കല്ലെറിഞ്ഞു നെറ്റി പോട്ടിച്ചപ്പോഴല്ല,
വരില്ലെന്നറിഞ്ഞിട്ടും വരാറുള്ള വഴികളിലെല്ലാം
അവളെ കാത്ത് നിന്നിട്ടല്ല ,
കുറുപ്പിന്റെ വീട്ടിലെ പട്ടി കടിക്കാനോടിച്ചപ്പോഴുമല്ല ,
ഏതോ ഒരപവാദ കഥയില്‍ കണ്ടാല്‍ ചിരിക്കാത്ത
ആ പെണ്ണ് തീയില്‍ ചാടി ചത്തപ്പോള്‍ .

ആരും പറയാതെ അറിഞ്ഞിട്ടുണ്ട്
ഉറക്കത്തില്‍ കരഞ്ഞെഴുനേറ്റത്‌ .
കൂട്ടിമുട്ടാത്ത സ്നേഹത്തില്‍ ഞാണ് കിടന്നാടിയിട്ടല്ല ,
പകല്‍ക്കിനാവുകള്‍ പാതിയില്‍ മുറിഞ്ഞപ്പോഴല്ല ,
കല്ലും മണ്ണും ചുമന്നു കിതച്ചിട്ടല്ല ,
നടക്കാത്ത, കനത്ത ആശയങ്ങളുടെ പിറകെ പോയ
സ്നേഹിതന് വാളിന്റെ മൂര്‍ച്ചയും
രക്തസാക്ഷി എന്ന പേരും പതിച്ചു കൊടുത്തപ്പോള്‍ .

പിന്നീടവനാണ് പറഞ്ഞത്
ഉറക്കത്തില്‍ കരഞ്ഞെന്ന് .
കടം നെട്ടോട്ടമോടിച്ചപ്പോഴല്ല ,
അന്നത്തിനായി അമ്പലത്തില്‍ കാത്തുനിന്നതിനല്ല ,
നന്നാവുമെന്ന് പറഞ്ഞമ്മ കരഞ്ഞപ്പോഴുമല്ല ,
പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തു
അവള്‍ കാതരയായി കരഞ്ഞപ്പോള്‍ .

ഇന്നലെ നീയും പറഞ്ഞു
ഉറക്കത്തില്‍ കരഞ്ഞെന്ന് .
പേരറിയാത്ത പറ്റു ചാരായം കഴിച്ചതിനാലാകുമോ .?
തലയില്‍ മുണ്ടിടാതെ മംസക്കടയില്‍ പോയതിനാലോ .?
നഗരത്തിലെ പതിവ് കാഴ്ചകള്‍ കണ്ടതിനാലാകുമോ .?
ഓര്‍മകളിലെ പൂമ്പാറ്റകളെ കൊന്നതിനാലാകുമോ .?
ഇന്നലെ നീയും പറഞ്ഞു
ഉറക്കത്തില്‍ കരഞ്ഞെന്ന് ....

Monday, December 5, 2011

രണ്ടു നുറുങ്ങുകള്‍


ചിലന്തികള്‍

സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവില്‍
വല നെയ്യുന്നുണ്ട് ചിലന്തികള്‍ ,
ആകാശത്തിന്റെ ധാരാളിത്തത്തില്‍ പറക്കുന്ന ഇരകളും കാണും ,
വലയിഴകള്‍ തമ്മില്‍ വിശ്വാസത്തിന്റെ ഒരു വിടവുണ്ട്‌
അത് നികത്താന്‍ വരുമ്പോഴാണല്ലോ ഇരകള്‍ ഇരകളാകുന്നത് .
അവസാനം ഇരകളുടെ ഹൃദയം തിന്നു ചീര്‍ത്ത ശരീരം,
ചിലന്തി കുട്ടികള്‍ തിന്നുകയാണ് പതിവ് .


പടി ഇറങ്ങിയ പ്രണയം

ഇല്ലായ്മയുടെ ഇല്ലത്തേക്ക് വിരുന്നു വന്ന പ്രണയമേ
ഇനി തിരിച്ചു വരരുത്
ഇപ്പോള്‍ തന്നെ കഞ്ഞിയില്‍
കഴുക്കോല്‍ കണ്ടിരിക്കുന്നു ...
അറിയാവുന്ന വഴികള്‍ എല്ലാം അടച്ചെങ്കിലും
നിനക്ക് മാത്രമറിയാവുന്ന
കുറുക്കു വഴികളിലൂടെ വന്നു ഇടക്കിപ്പോഴും
ചോര ഊറ്റാറുണ്ട് നിന്റെ ഓര്‍മ്മകള്‍

Wednesday, November 16, 2011

സുഖമായി ഉറങ്ങുവാന്‍

ഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ഒരു കുരക്കുന്ന യന്ത്രം വാങ്ങണം.
തകര്‍ന്ന സ്വപ്‌നങ്ങള്‍ അടിച്ചു കളയാന്‍
നിറമില്ലാത്ത ഒരു ചൂല്‍.
കണ്ണീരൊഴിച്ചു കുടിക്കാനൊരു ലഹരി പാത്രം .
എവിടെയോ തുന്നി ചേര്‍ത്തതെല്ലാം വെട്ടി എടുക്കുവാന്‍
മൂര്‍ച്ച ഉള്ള ഒരു കത്രിക വേണം.
ഉണങ്ങാത്ത മുറിവിലെ രക്തം വാര്‍ത്തെടുക്കാന്‍
അടപ്പില്ലാത്ത കുപ്പി.
പതുങ്ങി എത്തുന്ന കിനാക്കളെ
പിടിച്ചു കത്തിക്കാന്‍ ഒരു നെരിപ്പോട് .
ചിന്തകളെ ചിരിച്ചു തള്ളാന്‍ ,അടച്ചു വെയ്ക്കാന്‍
ഒരു പക്ഷിക്കൂട് വാങ്ങണം .
കരയിക്കുന്നതൊന്നും കാണാതിരിക്കാന്‍
ഒരു കറുത്ത കണ്ണട.
ഉള്ളിലുള്ളതൊന്നും വെളിയില്‍ നഷ്ടപെടാതിരിക്കാന്‍
ഒരു കട്ടി ഉടുപ്പ് .
ഇതെല്ലം വാങ്ങിയിട്ട് വേണം
നിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍.

Monday, November 7, 2011

കുഞ്ഞാറ്റക്കാലം









എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഒരു ബാലവാടിയുടെ നാലു ചുവരുകള്‍ക്കിടയിലെ വിഷാദമയമായ രണ്ടു കണ്ണുകളില്‍ നിന്നാണ് .
ഈ ലോകമെത്ര പരന്നിട്ടു എന്നും പൂക്കളെത്ര തുടിത്തിട്ടും എന്നുമുള്ള കൌതുകത്തില്‍ നിന്നാണ് .
"ടീച്ചറെ ഓള് കരെന്ന കണ്ടിട്ട് എനക്കും കരച്ചില്‍ വരുന്നു " എന്നുള്ള കുട്ടിത്തത്തില്‍ നിന്നാണ് ..
വീട്ടില്‍ പശു ഇല്ലാത്തതുകൊണ്ട് പാല്‍പ്പൊടി കൊണ്ടാണ് അന്ന് ചായ ഉണ്ടാക്കിയിരുന്നത് .പാല്‍പ്പൊടിയുടെമധുരം അറിയാവുന്ന ഇവന്‍ തിന്നുവാന്‍ പാല്‍പ്പൊടി ചോദിക്കുമ്പോള്‍ ചായയിലൊഴിച്ചത് കാണാപ്പശുവിന്റെ പലാണെന്നു കള്ളം പറയുന്ന വല്യമ്മയുടെ ഉത്തരങ്ങള്‍ . കാണാപ്പശു പുല്ലു മേയുന്നത് ഒരുപാടു സ്വപ്നം കണ്ടിട്ടുണ്ട് .പിന്നെ ഏതെല്ലാമോ രാജകുമാരന്റെയും രാജകുമാരിയുടെയും കഥകളില്‍ കാണാപ്പശു മനസ്സില്‍ നിന്ന് മാഞ്ഞു പോയി .രാത്രി ദോശ ചുടുന്ന അമ്മയുടെ ഉക്കത്തിരുന്നു കൊണ്ട് തീ എത്ര ചൂടുള്ളത്‌ ഈ അമ്മെയെക്കാളും എന്ന് ചിന്തിച്ചുറങ്ങിപ്പോയ രാത്രികള്‍ .ഓലമേഞ്ഞ വീടുകള്‍ ആയിരുന്നു അന്ന് സുലഭം .പുരകെട്ടുമ്പോള്‍ വെയ്ക്കുന്ന അരിപ്പായസത്തിന്റെ ചൂടുള്ള സ്വാദും മേയാന്‍ വേണ്ടി പൊളിച്ച വീടിന്റെ കഴുക്കോല്‍ ദ്വാരത്തിലൂടെ ഉള്ള നക്ഷത്രമെണ്ണലും ഇന്ന് ഓര്‍മ്മകള്‍ മാത്രം .
അപ്പൂപ്പന്‍ താടിയെയും പൂക്കളെയും സന്ധ്യകളെയും മഴയെയും ഒന്നും അന്ന് സ്നേഹിച്ചിരുന്നില്ല .മധുരത്തെ മാത്രമായിരുന്നു അന്ന് സ്നേഹം .'തേന്‍ മുട്ടായിയും' 'നാരങ്ങ മുട്ടായിയും' എള്ളുണ്ടയും തീര്‍ത്ത മധുരത്തിന്റെ സ്വര്‍ഗം .സ്കൂളില്‍ നിന്ന് വരുമ്പോ ചേച്ചി കൊണ്ട് വന്നാല്‍ മാത്രമേ അതും കിട്ടുകയുള്ളൂ .സ്കൂളിലേക്ക് പോകുന്ന വഴി നിറയെ തൊട്ടാപ്പൊട്ടി എന്നാ ചെടിയുടെ കായ ഉണ്ടാകും .അത് പറിച്ചെടുത്തു ഒന്നമര്‍ത്തിയാല്‍ അത് പൊട്ടി തെറിക്കും .അത് പൊട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ,നടക്കുമ്പോ അറിയാതെ ചാണകത്തില്‍ ചവിട്ടിയാല്‍ പച്ച പിടിക്കണം എന്ന അലിഖിത നിയമം .സ്ലേറ്റ് മായ്ക്കാന്‍ വഴിയില്‍ നിന്ന് പറിക്കുന്ന മഷിത്തണ്ട് ,ചെമ്പോത്തിനെ കണ്ടാല്‍ മധുരം കിട്ടുമെന്ന വിശ്വാസം .ഇതെല്ലാമായിരുന്നു സ്കൂളിലേക്ക് പോകുമ്പോ കൂട്ട് വന്ന ചങ്ങാതിമാര്‍ .
കാണുന്നതെന്തും കൌതകമാവുന്ന ആ കാലത്തു മഞ്ചാടിക്കുരുകളും, സ്ലേറ്റ് പെന്‍സിലും ,കണ്ണന്‍ ചിരട്ടയും ഒന്നും നിര്ജീവങ്ങളായ വസ്തുക്കള്‍ മാത്രമാണെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുനില്ല.ഏതോ കര്‍ക്കിടക പേമാരികളില്‍ എനിക്ക് തണുക്കുന്നത് പോലെ അവയ്ക്കും തണുക്കുമെന്നും, കുപ്പിയിലെ മഞ്ചാടികള്‍ തമ്മില്‍ സംസാരിക്കുമെന്നും ഉറച്ചു വിശ്വസിച്ചിരുന്നു .പ്രഭാതങ്ങളില്‍ കാരണമറിയാത്ത ഒരു സന്തോഷം മനസിലേക്കിറങ്ങി വരുമായിരുന്നു .വെറുതെ ...
തൊടിയിലെ പൂക്കളെല്ലാം എനിക്ക് വേണ്ടി പൂത്തതാണെന്നും പാടുന്ന പക്ഷികളെല്ലാം എനിക്ക് വേണ്ടി പാടുന്നതാണെന്നും അഹമ്കരിച്ചിരുന്നു .അച്ഛന്‍ ഉണ്ടാക്കിത്തന്ന ഹവായ് ചെരുപ്പിന്റെ ടയര് വെയ്ച്ച വണ്ടികിട്ടിയപ്പോള്‍ ഒരു രാജ്യം കീഴടക്കിയ സന്തോഷമായിരുന്നു .യാഥാര്ത്യങ്ങളുടെയും സ്വപ്നങ്ങളുടെയും വിടവിലുള്ള അജ്ഞത ആയിരിക്കാം ആ സന്തോഷങ്ങളുടെയെല്ലാം കാതല്‍ .
അന്ന് കണ്ടത് പോലെ പലനിറത്തിലുള്ള പൂമ്പാറ്റകളെയും പാടുന്ന പക്ഷികളെയും ഇപ്പോള്‍ നാട്ടില്‍ വരുമ്പോ കാണാറില്ല (ശ്രദ്ധിക്കാഞ്ഞിട്ടാണോ.?) ചേരട്ടകള്‍ കൂടെ ചുരുണ്ട് കിടക്കാന്‍ സമയമില്ലാതെ ഓട്ടത്തിലാണ് .ഈ മരണ പാച്ചില്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ കിടക്കയില്‍ .നമ്മുടെ മക്കളെല്ലാം വലിയ വലിയ സായിപ്പന്‍ മാരാകുമ്പോള്‍ അവര്‍ക്കും പറയനുണ്ടാവുമോ ഇത് പോലെ ഒരു ബാല്യകാലം ..


Wednesday, November 2, 2011

തിരുമുറിവുകള്‍
















ചില മുറിവുകള്‍ അങ്ങനെ ആണ്
തിരു മുറിവുകളായി തോന്നും
വേദന കുറവുള്ളതുകൊണ്ടോ
രക്തം വരാത്തതുകൊണ്ടോ അല്ല
ഹൃദയത്തിന്റെ ഏതെങ്കിലും
കോണില്‍ പാടുണ്ടാക്കുന്നത് കൊണ്ട് ..

ചില ഏകാന്ത രാത്രികള്‍
അങ്ങനെ ആണ് ഉറക്കം തരില്ല
കണ്ണിരില്‍ കുതിര്‍ത്താലോ
ചിരിയില്‍ ഉണക്കി പൊടിച്ചാലോ
ചിന്തകളായി വീണ്ടും
നമ്മെ തുറിച്ചു നോക്കികൊണ്ടിരിക്കും

ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്
മറക്കാന്‍ കഴിയില്ല
തീച്ചൂളയില്‍ പുകച്ചാലും ,
ഓര്‍ക്കാതിരുന്നാലും
ചില നെടുവീര്‍പ്പുകളായി ,
സ്വപ്നങ്ങളായി നമ്മെ ശല്യപെടുത്തും

Wednesday, October 19, 2011

മുറിക്കവിതകൾ 1
















മുത്തശ്ശി


ചിമ്മിനി വിളക്കുകള്‍ ചിരിക്കുന്ന ഓലമേഞ്ഞ കോലായില്‍
കള്ള കര്‍ക്കിടകത്തിലെ രാമായണ പാട്ടില്‍
സ്വപ്നങ്ങളില്‍ പേടിപ്പിച്ച ഭൂതത്താന്‍ കഥകളില്‍
കൂട്ട് വന്നത് നിന്റെ ഓര്‍മ്മകള്‍
ഞാന്‍ മറന്ന താരാട്ടിന്റെ ഈരടികളിലും
ഇലഞ്ഞി പൂമാലകളുടെ സുഗന്ധത്തിലും
"നമ്മം നമ്മം നാരാച്ച്ചി ,
നാരാച്ച്ചി കുടുക്കെലെന്തുണ്ട് "
എന്ന ചോദ്യത്തിലും നിന്റെ ഓര്‍മ്മകള്‍ തന്നെ ..
അല്ല ,ഈ വൃദ്ധ സദനത്തിന്റെ ഇന്‍ഫര്‍മേഷന്‍ റൂമിലിരുന്നു
ഞാനെന്തിനാണിതൊക്കെ ഓര്‍ക്കുന്നത് ..?

Friday, October 7, 2011

ചിരിക്കാതിരിക്കുന്നതെങ്ങനെ













ആണ്‍ സ്വപ്നങ്ങളും പെണ്‍ സ്വപ്നങ്ങളും നടക്കാനിറങ്ങുമ്പോള്‍,
പഴകിയ സ്വപ്നങ്ങള്‍ കണ്ടിട്ടും മിണ്ടാതെ പോകുമ്പോള്‍,
എല്ലാമെല്ലാമായത് ഒന്നുമല്ലാതാകുമ്പോള്‍ ,
ചിരിക്കാതിരിക്കുന്നതെങ്ങനെ .....
നിറങ്ങളെ സ്നേഹിക്കുന്ന അനിയത്തിയോട്
കത്തി എടുക്കാന്‍ പറയുമ്പോള്‍ ,
ബന്ധങ്ങളെ താലിച്ചരടില്‍ ആവാഹിക്കുമ്പോള്‍,
പണത്തിന്റെ ആകാശത്തു പരുന്തിനെ പറപ്പിക്കുമ്പോള്‍,
ചിരിക്കാതിരിക്കുന്നതെങ്ങനെ ....
അടിച്ചിറക്കിയതെല്ലാം പടിവാതിലില്‍ വന്നു വലാട്ടുമ്പോള്‍ ,
ഓര്‍മകള്‍ക്ക് മധുരമാണെന്ന് കള്ളം പറയുമ്പോള്‍ ,
ചിരിക്കാതിരിക്കുന്നതെങ്ങനെ ....

Tuesday, September 20, 2011

നുറുങ്ങുകള്‍




മണം

മഞ്ചാടി പെറുക്കാതെ കണ്ണാരം പൊത്താതെ വഴി
തെറ്റി വന്ന പ്രണയമേ
മറന്ന കിനാക്കള്‍ തിരിച്ചു വന്നു തുറിച്ചു നോക്കുമ്പോള്‍
ഞെട്ടി എഴുനേറ്റു നെടുവീര്‍പ്പിടുമ്പോള്‍
നിന്റെ കരിഞ്ഞ സുഗന്ധം ഞാന്‍ അറിയാറുണ്ട്






പുകയുന്ന പ്രണയം

എനിക്കായി നീ എരിഞ്ഞു തീരുമ്പോള്‍
നിന്നെ പ്രണയിച്ചു ജീവിതം അല്ലാതെ എന്ത് തരാന്‍ ..??







കൊട്ട

പരാതി ഇല്ലാതെ എല്ലാം വാങ്ങുന്നത് കൊണ്ടായിരിക്കും
ഞങ്ങള്‍ ചവറ്റു കൊട്ട ആയിപ്പോയത്
എന്നാലും വെളുക്കെ ചിരിച്ചു ഇല്ലാകഥ പറയുമ്പോള്‍
വോട്ടു തരാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല

Tuesday, September 6, 2011

ചിതലരിക്കുന്ന ചിലത്














ചിതലരിക്കുന്ന ചിലതിനെ പറ്റി പറയാമിക്കുറി ...
ഭ്രാന്തന്‍ സ്വപ്നങ്ങളുടെ ആഴത്തെ ക്കുറിച്ച്
കണ്ണീര്‍ ഒഴിച്ചാലും മങ്ങാതെ കത്തുന്ന
അമ്മയുടെ വിളക്കിനെ പറ്റി
മഴ രാത്രികളില്‍ പനിച്ചും പേടിച്ചും വിറക്കുമ്പോള്‍
നെറ്റിയില്‍ തലോടുന്ന അച്ഛന്റെ സ്വാന്ത്വനത്തെ കുറിച്ച്
ചില നെടുവീര്‍പ്പുകളുടെ ചൂടിനെ പറ്റി
ചില ഹസ്തദാനങ്ങളുടെ പുളിച്ച അത്മാര്‍ത്ഥതയെ പറ്റി
ചില ചിരികളുടെ നിറമില്ലാത്ത ആശയങ്ങളെ പറ്റി
മാധ്യമമില്ലാതെ പടരുന്ന പ്രണയത്തെ പറ്റി
പറയാതെ അറിയുന്ന നൊമ്പരത്തിനു പേര് കൊടുത്ത
കവിയെ പറ്റി
ചുരുങ്ങുമ്പോഴും വികസിക്കുന്ന സൌഹൃദത്തിന്റെ
വിശുദ്ധിയെ പറ്റി
അങ്ങനെ അങ്ങനെ പറഞ്ഞുപോകുമ്പോള്‍
അറിയാതെ എങ്കിലും കണ്ണിലുടക്കിയ (ചിതലിനും വേണ്ടാത്ത)
വിശപ്പിന്റെ നിറമുള്ള ബാല്യത്തെ പറ്റി ...

Monday, August 22, 2011

നാല്‍ക്കാലി

















നാലുകാലിനിടയിലെവിടെയോ ആണ്
സ്വപ്നങ്ങള്‍ ചോര്‍ന്നുപോയത് ...
നാലു ചക്രങ്ങളുടെ പാച്ചിലിലെവിടെയോ ആണ്
പരാതികള്‍ ഇല്ലാതായത് ....
വിശപ്പിന്റെ മണത്തിലെവിടെയോ കുത്തിനിറക്കപെടുമ്പോള്‍ ,
കത്തി രാകി മൂര്ച്ചപെടുത്തുമ്പോള്‍ ,
ക്രൂരത ആര്ഭാടമാകുമ്പോള്‍ ,
നിരാഹാരം ചെയ്യാം പക്ഷെ ശബ്ദിക്കാനാവില്ലല്ലോ ......

Wednesday, July 27, 2011

കുത്തുവാക്ക്

















അവളെ ചിരിയുടെ പേരിട്ടു വിളിച്ചിട്ടുണ്ട്
കിനാവിന്റെ മഴയില്‍ നനച്ചിട്ടുണ്ട്..
പേരറിയാത്ത നിറങ്ങളില്‍ വരച്ചിട്ടുണ്ട് ..
മഴക്കവിതകളില്‍ എന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്നിട്ടുണ്ട്..
എന്റെ പുകയുന്ന ചിന്തകളില്‍ വന്നു തീ കാഞ്ഞിട്ടുണ്ട് ..
എന്നിട്ടും....
അവള്‍ ചോദിച്ച ചോദ്യം ...
"നീ എന്റെ ആരാ .."???

Tuesday, July 26, 2011

മടക്കം















മടങ്ങട്ടെ ഞാനെന്റെ മാമ്പൂക്കള്‍ പൂക്കാത്ത
പുഴുക്കുത്തരിക്കുന്ന പട്ടണ പെരുമയില്‍
ആര്‍ത്തു കുടിക്കട്ടെ കാളകൂടം ഇനി
മയ്ചെടുക്കട്ടെ ഞാന്‍ പാലാഴി തന്‍ മണം
ഏകാന്തനായ് ഞാനിരിക്കവേ ഓര്‍മ്മകള്‍
ഓടികിതച്ചെത്തി വേച്ച് പോയീടുന്നു
നാമം ജപിക്കുന്ന സന്ധ്യകള്‍
രാപാടി കേഴാതെ പാടുന്ന നിറമുള്ള രാത്രിയും

കാറ്റുലയ്ക്കുന്നൊരെന്‍ വീട്ടിലെ തേന്‍ന്മാവു
മാര്‍ത്തിയോടാരും പെറുക്കുന്ന കായ്ക്കളും
കാതില്‍ മധുരമാം മാതൃ മൊഴികളും
കിന്നാര മോതുന്ന പോന്നനിയത്തിയും

നിഴലുകള്‍ വേഷങ്ങളാടുന്ന വീഥിയില്‍
നഷ്ട സ്വപ്നത്തിന്‍ ഇരുട്ടു വഴികളില്‍
ജാതകമറിയാത്ത നിഴലുകള്‍ പാടുന്ന
മനസിന്റെ വഴികളില്‍ നിന്ന് മടങ്ങട്ടെ

വെപ്പ് ചിരികളാല്‍ സ്വാന്ത്വനം നല്‍കാത്ത
വെപ്പാട്ടിയെ പോല്‍ നഗരം ചിരിക്കുന്നു
പൊട്ടു വളകളാല്‍ പ്രണയം നികത്തുവാന്‍
പൊട്ടിക്കരയാന്‍ ചിരിക്കാന്‍ മറക്കുവാന്‍
ആരെനിക്കുള്ളൂ വിളിക്കുവാന്‍ നിന്റെ പേരല്ലാതെ പറയു നീ

ഒട്ടുകുടിച്ചു മടങ്ങാം വിഷമെന്നു
ലഹരിച്ചുവയോടു പറയുന്ന രാത്രികള്‍
പ്രണയം മരിക്കുന്ന ജീവിത സന്ധ്യകള്‍ നൃ
ത്തം ചവിട്ടുന്ന ഭ്രാന്തന്റെ ജല്പനം

കരിംകുട്ടി കെട്ടിയാടുന്ന പണക്കോല
മാരോരുമില്ലാത്ത കരയുന്ന ബാല്യവും
താരാട്ട് പാടാനറിയാത്ത വേശ്യകള്‍
വേറെന്തെനിക്കുനീ സമ്മാനമായ്‌ തരും

മടങ്ങട്ടെ ഞാനെന്റെ മാമ്പൂക്കള്‍ പൂക്കാത്ത
പുഴുക്കുത്തരിക്കുന്ന പട്ടണ പെരുമയില്‍
ആര്‍ത്തു കുടിക്കട്ടെ കാളകൂടം ഇനി
മയ്ചെടുക്കട്ടെ ഞാന്‍ പാലാഴി തന്‍ മണം

(നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ തീവണ്ടിയില്‍ ഇരുന്നെഴുതികൂട്ടിയ അക്ഷര കൂട്ടങ്ങള്‍ ).

Friday, July 15, 2011

കൂട്ടുകാരാ നിനക്കായി





സ്വപ്നങ്ങള്‍ ഉറങ്ങുന്ന നേരത്ത് ,മൌനങ്ങള്‍ പാടുന്ന നേരത്ത് നീ വന്നു
സ്വാന്ത്വനം തേടുന്ന നേരത്ത് മറിവൂ ഞാന്‍ സുഹൃത്തെ നിന്റെ ആഴം ...

കിനാക്കള്‍ നനയ്ക്കാതെ ,പാട്ടിന്റെ പട്ടുനൂല്‍ നെയ്യാതെ ,ഒരുമിച്ചു നനയാതെ
എന്നും ചിരിക്കാതെ നമ്മള്‍ സുഹൃത്തുക്കളായി ...

ഏകാന്ത രാത്രികളില്‍ ,ലഹരിച്ചുവയില്‍ ,കണ്ണുനീരിന്റെ ഉപ്പില്‍
നീ തന്ന ചിന്തകള്‍ എനിക്ക് ചോദ്യ ചിഹ്നങ്ങളായി ..

ആശയങ്ങളും ആവശ്യങ്ങളും മത്സരിക്കുമ്പോള്‍ ..
പ്രണയത്തിന്റെ തീക്കാറ്റില്‍ നനയുമ്പോള്‍ ..
ലഹരിക്കായി ലഹരി തേടുമ്പോള്‍
അറിവ് ഞാന്‍ സുഹൃത്തെ നിന്റെ ആഴം
സുഹൃത്തെ ഇന്നൊരു സന്ദ്യയില്‍ നീ എങ്ങോ മറയുമ്പോള്‍
എന്ത് ഞാന്‍ പറയേണ്ടു വിട എന്നോ..????


(ഇത് എന്റെ സുഹൃത്തു മുഹമ്മദ്‌ റംസി (ശശി) ക്ക് വേണ്ടി മാത്രം എഴുതി കൂട്ടിയ അക്ഷര കൂട്ടങ്ങള്‍ )