add

Sunday, May 25, 2014

നോവ്‌ ഒരു മതമാണെന്നിരിക്കെ.


മുക്കുറ്റി പൂത്ത വരമ്പിനെ
സ്വപ്നം കണ്ടിരിക്കുമ്പോഴാണ്
അത്ര പരിചയമില്ലാത്ത ഒരു
നോവ്‌ കയറിവരുക .
(നോവ്‌ ഒരു മതമാണെന്നിരിക്കെ
മുൻ പരിചയത്തിനു എന്ത് പ്രസക്തി .?)
അതു
വിജനമായ ഒരു തെരുവ്
വാഗ്ദാനം ചെയ്യും ,
കൂടെ നടക്കാമെന്നും
കുടിക്കാമെന്നും
പ്രലോഭിപ്പിക്കും.
തിരിഞ്ഞൊഴുകുന്ന ഒരു പുഴയോട്
പ്രണയമാണെന്ന് പറഞ്ഞു ചിരിക്കും .
അങ്ങനെ മുക്കുറ്റി പൂവിന്റെ
സ്വപ്നം പാതിയിൽ നിർത്തി
ഞങ്ങൾ നടക്കാനിറങ്ങും.
നോവ്‌ ഒരു മതമാണെന്നിരിക്കെ ,
ഞങ്ങൾ മുൻപരിചയം ഇല്ലെന്നിരിക്കെ ,
നെഞ്ചുറപ്പുള്ള നോവേ എന്ന് വിളിക്കും ഞാൻ .
അപ്പോൾ അതിന്റെ
ചുണ്ടിലൊരു ചിരി പൂക്കും
പക്ഷെ മുഖം വാടിയിരിക്കും .

"ചെറുപ്പത്തിൽ
ഒറ്റകിട്ടുമെന്നു പറഞ്ഞമ്മ,
കയ്യോങ്ങിയതുകൊണ്ടാണോ
ഞാനിത്രമേൽ ഒറ്റയായതു.?"

എന്ന എന്റെ പഴയ കവിത
ഓർമ്മിപ്പിക്കും അത് .
നോവ്‌ ഒരു മതമാണെന്നിരിക്കെ,
ആരും ഒറ്റയല്ലെന്നു ആശ്വസിപ്പിക്കും ഞാൻ .
( കവിത ഒക്കെ കള്ളമല്ലേ എന്നു പറഞ്ഞത്
ഇവിടെ പറയുന്നില്ല എന്ന് മാത്രം ).
അപ്പോൾ
വഴിയരികിൽ ഒരു മുക്കുറ്റി
ചിരിക്കുന്നുണ്ടാവും