add

Wednesday, May 20, 2015

പുനർജ്ജനി

പ്രണയം കിട്ടാതെ മരിച്ച
കാമുകന്മാരെല്ലാം
മരങ്ങളായി 
പുനർജനിക്കും.
ഏതോ ജന്മത്തിലെ 
എനിയും മരിക്കാത്ത 
ഓർമ്മകളെ അയവിറക്കി 
വേരുകൾ കൊണ്ടു 
അവളുടെ ഖബറിടത്തിലേക്കു 
കൈ നീട്ടി
ഞാൻ മാത്രം 
ഞാൻ മാത്രം എന്നാണയിടും.
ഒരുപാടു പിറകെ നടന്നതിന്റെ 
സങ്കടം 
ഒരു ജന്മം മുഴുവൻ 
കൂടെ നിന്നു തീർക്കും.
കൂട് കൂട്ടാൻ വന്ന 
പറവകൾ പോലും 
പഴയ കഥകൾ കേട്ടു 
പ്രണയിക്കാൻ പഠിക്കും .
വരച്ചു വെക്കുന്ന ഓരൊ തണലിലും
അവൾക്കായി പാടിയ
പാട്ടിലെ കുളിരുണ്ടാവും . 
ചിരിച്ചു പൂക്കുന്ന ഓരൊ പൂവിലും
കനവു കണ്ട ഉമ്മയുടെ
മണമുണ്ടാവും .
കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയിലും 
നിഗൂഠമായ 
പ്രണയാക്ഷരത്തിലെ 
ഞരംബുകൾ
തെളിഞ്ഞു കാണും .

എന്നിട്ടും 
പൂക്കുന്നതോ 
തളിർക്കുന്നതോ 
ഇലപൊഴിയുന്നതോ ശ്രദ്ധിക്കാതെ
ഒരു കുട്ടി 
അതിനടുത്തു അക്കു കളിക്കും.
ആ തണലിലിരുന്നു 
പൂക്കൾ തൊട്ടു
ഇലകൾ മെതിച്ചു 
കടന്നു പോകും .