add

Saturday, May 5, 2018

മുറിക്കവിതകൾ 20

1. മുറിവ് ഒരു മറ
............................
പെട്ടന്നു
പാതി ചാരിയ വാതിൽ
ഒരു മുറിവിനെ
ഓർമ്മപ്പെടുത്തുന്നു.
നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു.
ആരൊ തേടി വരുമെന്നു ,
അപ്രതീക്ഷിതമായി
ഒരു സാറ്റ്‌ വിളിയിൽ
തോൽപ്പിക്കപെടുമെന്നു,
ഓർത്തോർത്തു
നീ ചേർന്നു നിൽക്കുന്നു.
ഞാൻ ചേർന്നു നിൽക്കുന്നു.
നമ്മൾ ഉമ്മവെയ്ക്കുന്നു.
മുറിയിലേക്കു
തുറക്കുന്ന / അടക്കുന്ന
മുറിവുകളാണു വാതിലുകൾ.
അതെ
മുറിവു ഒരു മറയാകുന്നു .

2. ധാരണ 
..................
നക്ഷത്രങ്ങളും നിലാവും
എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും.
പക്ഷെ അവ
ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന
മീനുകളല്ലെന്നു ആരറിഞ്ഞു .

കുടിയൊഴിപ്പിക്കുമ്പോൾ

ചിലപ്പോൾ തോന്നും
പൂക്കളെയും നക്ഷത്രങ്ങളെയും
കുറിച്ചെഴുതി മടുത്തെന്നു.
ആ മേഘങ്ങളെ കെട്ടഴിച്ചുവിട്ടേക്കൂ
അനുസരണയില്ലാത്ത കുതിരകളാണവ .
(ഒരു കവിതാലയത്തിലും കെട്ടാൻ കൊള്ളാത്തവ).
നോവുകുഴിച്ചിട്ടതെല്ലാം
പൂക്കളായി ചിരിക്കുന്ന
കൃഷി നിർത്താൻ പറയൂ.
എവിടെയും മുളക്കുന്ന തകരകളാണവ.
(ഒരു കൂട്ടാനും കൊള്ളാത്തതു).
പ്രണയത്തിന്റെയാ
ഒറ്റ മരത്തെ
വെട്ടി വിൽക്കാമെന്നും
അതിൽ ചേക്കേറിയ
കാറ്റിനേയും കിളികളേയും
നാടുകടത്താമെന്നും ആലോചിക്കുന്നു .
മഴയ്ക്കും മഞ്ഞിനും
കയറിക്കിടക്കാൻ കൊടുത്ത വീട്‌
ഉടൻ കുടിയൊഴിപ്പിക്കണം .
വളപ്പൊട്ടുകളെയും മയിൽപ്പീലികളേയും
എതെങ്കിലും
തലതെറിച്ച കുട്ടികൾക്കു
ദാനം ചെയ്യാമെന്നും
കവിതയിൽ നിന്നും
ഒളിച്ചോടാമെന്നും
വിചാരിക്കുന്നു .
പക്ഷേ
നിങ്ങളെനിക്കൊരുറപ്പുതരണം
പേടിച്ചും കരഞ്ഞും
ഉന്മാദപ്പെട്ടും
വരുമ്പോൾ
ഇതുപോലെ
അടച്ചുറപ്പുള്ളൊരു വീട്‌.

ദൈവം കവിതയെഴുതുമ്പോൾ

നടുരാത്രി
അപ്പന്റെ വിരലിൽ തൂങ്ങി
കുഞ്ഞി കാലടി
തത്തി തത്തി
ഒരു വാവ
നടക്കാൻ പഠിക്കുന്നു .
ആകാശവും നക്ഷത്രങ്ങളും
കൂടെ തത്തുന്നു .
ഇടക്കിടെ
ഞാനിപ്പോ വീഴുവേ
പിടിച്ചോണേ
എന്നു വീഴാനായുന്നു .
എട്ടടിവെച്ചു
മുട്ടും കുത്തിവീഴുമ്പോൾ
ആകാശവും നക്ഷത്രങ്ങളും
ആരും കണ്ടില്ലെന്നമട്ടിൽ
നോട്ടം മാറ്റുന്നു .
മുട്ടുപൊട്ടിക്കാതെ മണ്ണു
അച്ചോടാ വാവേ
എന്നൊരുമ്മ കൊടുക്കുന്നു .
കുഞ്ഞു
നടക്കാൻ പഠിക്കുന്നതു കണ്ടു
ദൈവമൊരു
കവിതയെഴുതുന്നു .
അപ്പോൾ ഞാനാരണെന്നല്ലേ.?
മണ്ണിൽ
കാലടി കൊണ്ടു
കവിതയെഴുതുന്നയാ
കുഞ്ഞാണു ഞാൻ
വീഴുമ്പോൾ കൂടെ
വീഴുന്നയാ
അപ്പനും .