add

Saturday, May 5, 2018

കുടിയൊഴിപ്പിക്കുമ്പോൾ

ചിലപ്പോൾ തോന്നും
പൂക്കളെയും നക്ഷത്രങ്ങളെയും
കുറിച്ചെഴുതി മടുത്തെന്നു.
ആ മേഘങ്ങളെ കെട്ടഴിച്ചുവിട്ടേക്കൂ
അനുസരണയില്ലാത്ത കുതിരകളാണവ .
(ഒരു കവിതാലയത്തിലും കെട്ടാൻ കൊള്ളാത്തവ).
നോവുകുഴിച്ചിട്ടതെല്ലാം
പൂക്കളായി ചിരിക്കുന്ന
കൃഷി നിർത്താൻ പറയൂ.
എവിടെയും മുളക്കുന്ന തകരകളാണവ.
(ഒരു കൂട്ടാനും കൊള്ളാത്തതു).
പ്രണയത്തിന്റെയാ
ഒറ്റ മരത്തെ
വെട്ടി വിൽക്കാമെന്നും
അതിൽ ചേക്കേറിയ
കാറ്റിനേയും കിളികളേയും
നാടുകടത്താമെന്നും ആലോചിക്കുന്നു .
മഴയ്ക്കും മഞ്ഞിനും
കയറിക്കിടക്കാൻ കൊടുത്ത വീട്‌
ഉടൻ കുടിയൊഴിപ്പിക്കണം .
വളപ്പൊട്ടുകളെയും മയിൽപ്പീലികളേയും
എതെങ്കിലും
തലതെറിച്ച കുട്ടികൾക്കു
ദാനം ചെയ്യാമെന്നും
കവിതയിൽ നിന്നും
ഒളിച്ചോടാമെന്നും
വിചാരിക്കുന്നു .
പക്ഷേ
നിങ്ങളെനിക്കൊരുറപ്പുതരണം
പേടിച്ചും കരഞ്ഞും
ഉന്മാദപ്പെട്ടും
വരുമ്പോൾ
ഇതുപോലെ
അടച്ചുറപ്പുള്ളൊരു വീട്‌.

1 comment:

  1. നന്നായിട്ടുണ്ട് കവിത
    ആശംസകൾ

    ReplyDelete